ലഹരി കടത്ത് : നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ് ; അറസ്റ്റിലായ നിയാസും രാഹുലുമായി അടുത്ത ബന്ധമെന്ന് ക്രൈംബ്രാഞ്ച്

നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു
ലഹരി കടത്ത് : നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ് ; അറസ്റ്റിലായ നിയാസും രാഹുലുമായി അടുത്ത ബന്ധമെന്ന് ക്രൈംബ്രാഞ്ച്

ബംഗലൂരു : ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. രാവിലെ ഏഴുമണിയോടെയാണ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സഞ്ജനയുടെ വീട്ടിലെത്തിയത്. കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ടുമായാണ് അന്വേഷണ സംഘം എത്തിയത്. 

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജനയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബംഗലൂരുവില്‍ ഇല്ലെന്ന മറുപടിയാണ് സഞ്ജന പൊലീസിന് നല്‍കിയിരുന്നത്. തനിക്ക് ലഹരി കടത്തു സംഘവുമായി ബന്ധമില്ലെന്നും, തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്നും സഞ്ജന നേരത്തെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. 

നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രാഖി സഹോദരനാണ് രാഹുലെന്ന് സഞ്ജന പറഞ്ഞു. കൂടാതെ കഴിഞ്ഞദിവസം ലഹരി ഇടപാടുകാരന്‍ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.

നിയാസ് പല പാര്‍ട്ടികളിലും പങ്കെടുത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തി എന്ന വിവരമാണ് സിസിബിക്ക് ലഭിച്ചത്.5 വര്‍ഷം മുമ്പാണ്  നിയാസ് മുഹമ്മദ് അരൂരില്‍ നിന്ന് നാടുവിട്ട് ബെംഗളൂരുവില്‍ മോഡലിങ് രംഗത്തും ഫാഷന്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമായത്. 

അറസ്റ്റിലായ നിയാസിന് മലയാളസിനിമയുമായും ബന്ധമുണ്ട്. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധവും അന്വേഷിക്കുകയാണ്.കേസിലെ മൂന്നാം പ്രതിയായ വീരേന്‍ ഖന്നയുടെ വീട്ടിലും സിസിബി പരിശോധന നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com