മുംബൈ: മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബർത്തി അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ചോദ്യം ചെയ്യലിലാണ് നടിയുടെ തുറന്നു പറച്ചിൽ.
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ നടി സമ്മതിച്ചിരുന്നു. എന്നാൽ താൻ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല. സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കു മരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു ആദ്യ ദിവസത്തെ മൊഴി. എന്നാൽ സഹോദരനൊപ്പം ചോദ്യം ചെയ്തതോടെ റിയ എല്ലാം തുറന്നു പറയുകയായിരുന്നു.
കഞ്ചാവടക്കം അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വെച്ചും പല പാർട്ടികളിലും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നപ്പോൾ താൻ മയക്കു മരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. പല ടിവി അഭിമുഖങ്ങളിലും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. പക്ഷേ, വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തു വന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് എൻസിബി റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ