ലഡാക്ക് : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. അതിർത്തിയിൽ ചൈന കൂടുതൽ സൈനികരെ കൂടി വിന്യസിച്ചു. ചുഷുൽ മേഖലയിൽ ചൈന 5000 സൈനികരെ കൂടി എത്തിച്ചതായാണ് റിപ്പോർട്ട്. പാംഗോങ് നദീ തീരത്തേക്ക് ഇന്ത്യയും കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളെയും എത്തിച്ചിട്ടുണ്ട്.
സംഘർഷം തുടരുന്നതിനിടെ, ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാർ ഇന്ന് ചര്‍ച്ചനടത്തും. മോസ്കോയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയിൽ അതിർത്തി സംഘർഷം ചർച്ചയാകും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.
അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യൻ സൈനിക വിന്യാസം ഒഴിവാക്കണം എന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ കഴിഞ്ഞ ആഴ്ച മോസ്കോയിൽ ചർച്ച നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ