കോവിഡ്  : മൃതദേഹം സംസ്‌കരിക്കാന്‍ 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക്-4 ന്റെ ഭാഗമായി സര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുവാഹത്തി : കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അസം സര്‍ക്കാരാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ച രോഗികളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാത്തവയുടേയും,  സംസ്‌കാര ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടാകുക. 

ഇതു സംബന്ധിച്ച് ഉത്തരവ് അസം സര്‍ക്കാര്‍ പുറത്തിറക്കി.  അസം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറു സമീര്‍ കെ സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്‌കാര ധനസഹായത്തിനുള്ള ഫണ്ട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ നിന്നാകും ഉപയോഗിക്കുക.

അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക്-4 ന്റെ ഭാഗമായി അസം സര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു വ്യക്തി സംസ്ഥാനത്തിന് പുറത്തുപോയാല്‍, 96 മണിക്കൂറിനകം അസമില്‍ തിരിച്ചെത്തിയാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പോകേണ്ടതില്ല. 

എന്നാല്‍ ഈ വ്യക്തി സംസ്ഥാനത്ത് പ്രവേശിച്ചയുടന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയനാകണം. ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയാല്‍ ഐസൊലേഷനില്‍ പോകേണ്ടതാണ്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും പിസിആര്‍ ടെസ്റ്റ് ഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും അസം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com