ന്യൂഡൽഹി: കേരളത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടി മാത്രമാണ്. അതേസമയം ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിൻറെ വഴിക്ക് പോകും. പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിട്ടിട്ടുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു.
ബിജെപിയുടെ ബി ടീമായിട്ടാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് യെച്ചൂരി വിമർശിച്ചു. സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയും ശ്രമങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്.
സ്വർണക്കടത്ത് കേസിൽ ഇഡി ചോദ്യം ചെയ്ത മന്ത്രി ജലീലിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. ജലീലിന്റെ രാജി ആവശ്യം രാഷ്ട്രീയ ലക്ഷ്യം വച്ച് മാത്രമാണെന്നാണ് സിപിഎം പിബി പ്രതികരിച്ചത്. ജലീലിനെ ചോദ്യം ചെയ്തതായി ഇഡി മേധാവി പരസ്യപ്പെടുത്തിയത് ആസാധാരണമാണ്. രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് ആക്ഷേപമുള്ള ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്നും യെച്ചൂരി പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഇതാദ്യമായിട്ടാണ് കേന്ദ്ര ഏജൻസിക്കെതിരെ സിപിഎം വിമർശനം ഉന്നയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ