ഹൈദരാബാദ്: കോവിഡ് മഹാമാരി വ്യാപനം ലോക മുഴുവൻ രൂക്ഷമായി പടരുന്നതിനിടെ ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വാക്സിന് വേണ്ടിയാണ്. വാക്സിൻ പരീക്ഷണം പല രാജ്യങ്ങളിലായി നടക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലേക്കാണ് എന്നതാണ് മറ്റൊരു കൗതുകം.
ലോകത്തെ വാക്സിനുകളുടെ 60 ശതമാനവും ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഈ നഗരത്തിലാണ്. ‘ലോകത്തിന്റെ വാക്സിൻ തലസ്ഥാനം’ എന്നറിയപ്പെടുന്ന ഹൈദരാബാദിലേക്കാണ് ലോക ജനത കണ്ണും നട്ടിരിക്കുന്നത്. ആഗോള വാക്സിൻ വിതരണത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്താണു ഹൈദരാബാദ് തലയെടുപ്പോടെ നിൽക്കുന്നത്.
ഇന്ത്യയുടെ തദ്ദേശീയ കോവിഡ് സാധ്യതാ വാക്സിൻ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് 5, ജോൺസൺ ആൻഡ് ജോൺസന്റെ Ad26.Cov2.S, ഫ്ലൂജെന്നിന്റെ കോറോഫ്ലു, സനോഫിയുടെ പരീക്ഷണ വാക്സിൻ തുടങ്ങിയവയ്ക്കെല്ലാം ഹൈദരാബാദ് ബന്ധമുണ്ട്. അക്കാദമിക് ലബോറട്ടറികളിലും വാക്സിനേതര കമ്പനികളിലുമാണു നിലവിൽ കോവിഡ് വാക്സിൻ പരീക്ഷണം നടക്കുന്നത്.
ഹൈദരാബാദിലെ വാക്സിൻ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും ലോകത്തിന് വാക്സിൻ ഉത്പാദിപ്പിക്കാൻ ഈ നഗരം തന്നെ വേണമെന്നു ശാന്ത ബയോടെക്നിക്സ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. വരപ്രസാദ് റെഡ്ഡി വ്യക്തമാക്കി. ഹൈദരാബാദിലെ എല്ലാ വാക്സിൻ കമ്പനികൾക്കും മികച്ച നിർമാണ സാങ്കേതിക വിദ്യയുണ്ടെന്നും നല്ല നിലവാരത്തിൽ ദശലക്ഷക്കണക്കിനു ഡോസുകൾ നിർമിക്കാൻ ശേഷിയുണ്ടെന്നും ഡോ. വരപ്രസാദ് റെഡ്ഡി പറയുന്നു. സനോഫിയുടെ വാക്സിൻ 2021 പകുതിയോടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ശാന്ത ബയോടെക്നിക്സ് 2009ൽ സനോഫി ഏറ്റെടുത്തിരുന്നു.
ഇവിടങ്ങളിൽ ഉത്പാദനത്തിനു മതിയായ സൗകര്യങ്ങളില്ല. അവർക്കെല്ലാം പൊതുജന ഉപയോഗത്തിനു വാക്സിൻ ലഭ്യമാക്കാൻ ഇന്ത്യയിലെയോ ചൈനയിലെയോ കമ്പനികളുമായി കൈകോർക്കണമെന്നും ഡവലപ്പിങ് കൺട്രീസ് വാക്സിൻ മാനുഫാക്ചേഴ്സ് നെറ്റ്‌വർക്ക് പ്രസിഡന്റ് മഹിമ ഡാറ്റ്‌ല പറഞ്ഞു. വാക്സിൻ പരീക്ഷണം നടത്തുന്നവരെല്ലാം ഹൈദരാബാദിലെ ഒട്ടുമിക്ക നിർമാണ കമ്പനികളുമായും അനൗപചാരിക ചർച്ചകൾ നടത്തിയിട്ടുണ്ട്. ആരുടെ വാക്സിൻ വിജയിച്ചാലും ഉത്പാദനം ഈ നഗരത്തിൽ തന്നെയാകുമെന്നും മഹിമ ഡാറ്റ്‌ല ചൂണ്ടിക്കാട്ടി. 170 ഓളം സാധ്യതാ വാക്സിനുകളാണു പല രാജ്യങ്ങളിലായി വിവിധ ഘട്ടങ്ങളിലുള്ളത്. ഇതിൽ 26 എണ്ണം മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ