പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക്

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക്
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സമ്മേളനം കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. നാല് മണിക്കൂര്‍ വീതമാണ് സമ്മേളനം. 

സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ അന്തരിച്ച പ്രമുഖര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഇതിഹാസ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ്, മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി, മുന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍, യുപി മന്ത്രിമാരായിരുന്ന കമല്‍ റാണി, ചേതന്‍ ചൗഹാന്‍, മുന്‍ കേന്ദ്ര മന്ത്രി രഘുവംശ് പ്രസാദ് സിങ് എന്നിവരെ സഭ അനുസ്മരിച്ചു.

മുഖ്യ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാന തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭ ചേരുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും. എല്ലാം എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി വ്യക്തമാക്കി. 

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉച്ച കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കും. സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് യുഡിഎഫ് എംപിമാര്‍ രേഖാമൂലം ചോദിച്ചിട്ടുണ്ട്. ഡല്‍ഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേര് ഉള്‍പ്പെടുത്തിയത് ഇടത് എംപിമാരും ഉന്നയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com