ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും ചൈനയുടേയും പ്രതിരോധ മന്ത്രിമാർ മോസ്ക്കോയിൽ ചർച്ച നടത്തുന്നതിന് മുമ്പ് അതിർത്തിയിൽ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോർട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായതാണ് പുറത്തു വരുന്ന വിവരം.
ആകാശത്തേക്കാണ് ഇരു സേനയും വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
സെപ്തംബർ ഏഴിന് അതിർത്തിയിൽ വെടിവയ്പ്പ് ഉണ്ടായിരുന്നു. 45 വർഷത്തിന് ശേഷമാണ് ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ട്വൽ കൺട്രോളിൽ അന്ന് വെടിവയ്പ്പ് ഉണ്ടായതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അന്ന് നടന്ന വെടിവയ്പ്പിനെ കുറിച്ച് ഇരു രാജ്യങ്ങളും പ്രസ്താവന ഇറക്കുകയുമുണ്ടായി.
എന്നാൽ സെപ്തംബർ 10ന് വെടിവയ്പ് നടന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. മോസ്കോയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് അതിർത്തിയിൽ വെടിവയ്പ് നടന്നതായുള്ള വാർത്തകൾ വരുന്നത്. മോസ്കോയിലെ ചർച്ചകൾക്ക് പിന്നാലെ അഞ്ച് കാര്യങ്ങളിൽ ഇന്ത്യ-ചൈന ധാരണമായിരുന്നു. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചക്ക് മുൻപ് പാങ്കോങ് തടാകത്തിന്റെ വടക്ക് ഭാഗത്തായി ഇരു രാജ്യങ്ങളും വെടിയുതിർത്തത്.
അരുണാചല്‍ അതിര്‍ത്തിയിലെ നാലിടത്ത് ചൈന സൈനിക വിന്യാസം നടത്തിയതായും, അസാഫിലക്ക് 20 കിലോമീറ്റര്‍ മാത്രം അകലെയായി ടുടിസ് ആക്‌സിസ് എന്ന സ്ഥലത്ത് ചൈന സൈനിക ഒരുക്കങ്ങള്‍ നടത്തുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ