പ്രകോപനത്തിന് മറുപടി നല്‍കി, സൈന്യം ശൗര്യം പുറത്തെടുത്തു ; അതിര്‍ത്തിയിലെ വെല്ലുവിളി കടുത്തതെന്ന് രാജ്‌നാഥ് സിങ്

ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ സൈന്യം സജ്ജമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു
പ്രകോപനത്തിന് മറുപടി നല്‍കി, സൈന്യം ശൗര്യം പുറത്തെടുത്തു ; അതിര്‍ത്തിയിലെ വെല്ലുവിളി കടുത്തതെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സ്ഥിതിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയില്‍ പലയിടത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധമന്ത്രി. 

നിലവിലെ സാഹചര്യത്തില്‍, അതിര്‍ത്തിയില്‍ എനിക്ക് വിശദീകരിക്കാന്‍ കഴിയാത്ത തന്ത്രപ്രധാനമായ പ്രശ്‌നങ്ങളുണ്ട്. ആ അവസ്ഥ അതേ വികാരത്തോടെ സഭ ഉള്‍ക്കൊള്ളുമെന്നാണ് താന്‍ കരുതുന്നത്. നിലവിലെ സ്ഥിതി വ്യത്യസ്തമാണ്. വിവിധ തന്ത്രപ്രധാനപോയിന്റുകളില്‍ സൈന്യം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 

അതിര്‍ത്തിയിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അതേസമയം, ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ സൈന്യം സജ്ജമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോള്‍ ഇന്ത്യ ശക്തമായ മറുപടി നല്‍കി. ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചെന്നും രാജ്‌നാഥ് പറഞ്ഞു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് ചൈനയുടെ പല പ്രവൃത്തികളും. അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിനായി ചൈന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 
അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനും സമാധാനത്തിനും അടിസ്ഥാനം യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മാനിക്കുകയും കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. 

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ അനധികൃതമായി ചൈന കൈവശപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ പാക് അധീന കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള  5,180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാക്കിസ്ഥാന്‍ അനധികൃതമായി ചൈനയ്ക്ക് വിട്ടുകൊടുത്തു. അരുണാചല്‍ പ്രദേശിലെ ഏകദേശം 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിനായി ചൈന അവകാശവാദം ഉന്നയിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com