ശ്രമിക് ട്രെയിനുകളില്‍ മരിച്ചത് 97പേര്‍; ലോക്ക്ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്ക് ആദ്യമായി പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു
ശ്രമിക് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളി/ ചിത്രം: പിടിഐ
ശ്രമിക് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കിടെ 97കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രെയിന്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 9വരെയുള്ള കാലയളവില്‍ ശ്രമിക് ട്രെയിന്‍ യാത്രക്കിടെ 97പേര്‍ മരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

അസ്വാഭാവിക മരണങ്ങള്‍ക്ക് സിആര്‍പിസി സെക്ഷന്‍ 174 വകുപ്പ് ചേര്‍ത്ത് കേസെടുത്ത പൊലീസ്, തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

87പേരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇതില്‍ 51പേര്‍ മരിച്ചത് ഹൃദയാഘാതം, മസ്തിഷ്‌ക രക്തസ്രവം, മുമ്പുണ്ടായിരുന്ന വിട്ടുമാറാത്ത രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ കാരണമാണെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളിലെന്ന് തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിന്‍ യാത്രക്കിടെ മരിച്ച തൊഴിലാളികളുടെ വിവരം റെയില്‍വെ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

മെയ് 1മുതലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാനായി ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. ഓഗസ്റ്റ് 31വരെ 4,621 ട്രെയിനുകളാണ് ഓടിച്ചത്. 6,31,9,000തൊഴിലാളികള്‍ ഇത് പ്രയോജനപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com