രാജ്യസഭ ഉപാധ്യക്ഷന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്;  പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് രാജ്‌നാഥ് സിങ്

ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
കര്‍ഷക ബില്ലുകള്‍ക്ക് എതിരെ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നു/ ചിത്രം: പിടിഐ
കര്‍ഷക ബില്ലുകള്‍ക്ക് എതിരെ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നു/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.  പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തിലാണ് നടപടി. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. 

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകള്‍ ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്നും 12 പാര്‍ട്ടികള്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. 

വോട്ടെടുപ്പ് വേണമെന്ന ആവശ്യമടക്കം തള്ളി. രാജ്യസഭാ ഉപാധ്യക്ഷന്‍ ബില്ലുകള്‍ പാസാക്കിയ രീതിയിലും അദ്ദേഹത്തിന്റെ സമീപനത്തിലും വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയിന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രയിന്‍ ഉപാധ്യക്ഷന് നേരെ റൂള്‍ ബുക്ക് ഉയര്‍ത്തിക്കാണിച്ചു. മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.

അതേസമയം, പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംംഗത്തെത്തി. ജനാധിപത്യത്തിന് ഹിതകരമല്ലാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം രാജ്യസഭയുടെ ഔന്നത്യംം കാക്കുന്നതില്‍ പരാജയപ്പെട്ടു. വിളകളുടെ താങ്ങുവില്ല നിര്‍ത്തലാക്കില്ലെന്നും പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കര്‍ഷക ബില്ലുകള്‍ പാസാക്കിയത് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന സംഭവമാണെന്ന് അദദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയം പര്യാപ്ത കാര്‍ഷിക മേഖലയുടെ തറക്കല്ലാണ് സര്‍ക്കാര്‍ പാകിയതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com