സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍; ഉടന്‍ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍

കേന്ദ്ര സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന്  കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന്  കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര സേനകളിലാണ് ഒഴിവുകള്‍. വിരമിക്കല്‍, രാജി, മരണം തുടങ്ങിയ കാരണങ്ങളാലാണ് വിവിധ തസ്തികകളില്‍ ഇത്രയുമധികം ഒഴിവു വന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബിഎസ്എഫിലാണ് ഏറ്റവുമധികം ഒഴിവുകള്‍. 28,926 ഒഴിവുകളാണ് ബിഎസ്എഫില്‍ ഉളളതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സിആര്‍പിഎഫാണ് തൊട്ടുപിന്നില്‍. 26,506 ഒഴിവുകളാണ് സിആര്‍പിഎഫിലുളളത്. സിഐഎസ്എഫ് 23906, എസ്എസ്ബി 18,643, ഐടിബിപി 5,784, അസം റൈഫിള്‍സ് 7328 എന്നിങ്ങനെയാണ് മറ്റു സുപ്രധാന സായുധ സേനകളിലെ ഒഴിവുകള്‍.

കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് ഏറ്റവുമധികം ഒഴിവുകള്‍. ഒഴിവുകള്‍ നികത്താന്‍ നിലവില്‍ മെച്ചപ്പെട്ട സംവിധാനം ഉണ്ട്. നേരിട്ടുളള നിയമനം ഉള്‍പ്പെടെയുളള മാര്‍ഗങ്ങള്‍ തേടുമെന്നും നിത്യാനന്ദ് റായ് രേഖാമൂലം സഭയെ അറിയിച്ചു. എത്രയും വേഗം നിയമനം നടത്താനുളള നടപടികള്‍ സ്വീകരിക്കും. നിലവില്‍ 60000ലധികം കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ നികത്തുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലൂടെ 2534 സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളും നികത്തും. അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ ഒഴിവുളള 330 പോസ്റ്റുകള്‍ നികത്തുന്നതിനുളള നടപടികള്‍ യുപിഎസ്‌സി സ്വീകരിച്ചുവരുന്നതായും നിത്യാനന്ദ് റായി സഭയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com