ആറാമതും പെണ്‍കുഞ്ഞെന്ന് മന്ത്രവാദി; ഉറപ്പിക്കാന്‍ ഭാര്യയുടെ വയറു പിളര്‍ന്നു; നഷ്ടമായത് കാത്തുകാത്തിരുന്ന ആണ്‍കുഞ്ഞിനെ; അച്ഛന്‍ ജയിലില്‍

കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലക്‌നൗ: ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുട്ടിയാണെന്ന് കരുതി ഭര്‍ത്താവ് വയറു കീറിയ സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അനിതയെന്ന യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു.

അനിതാ ദേവിക്കും പന്നാലാലിനും ജനിച്ച് അഞ്ച് കുട്ടികളും പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത്  പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. കുഞ്ഞ് ആണാണോ എന്നറിയാന്‍ ഇയാള്‍ യുവതിയുടെ വയര്‍ കീറുകയായിരുന്നു.  

ആയല്‍വാസികളാണ് അനിതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഗര്‍ഭപാത്രത്തിനു ഗുരുതരമായി പരുക്കേറ്റതിനാല്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായ പന്നാലാലിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com