ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും. 75-ാം സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു ചർച്ചയിൽ ശനിയാഴ്ച ഉച്ചയ്ക്കു മുൻപ് ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ജനറൽ അസ്സംബ്ലി വെർച്വൽ ആയാണ് നടത്തുന്നത്.
മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇത് യുഎൻ ജനറൽ അസംബ്ലിയിൽ ശനിയാഴ്ച പ്രദർശിപ്പിക്കും.
കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജൻഡ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ 150ൽ അധികം രാജ്യങ്ങൾക്ക് മരുന്ന് ലഭ്യമാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആഗോള സഹകരണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഉയർത്തിക്കാട്ടും.
തീവ്രവാദത്തിനെതിരായ ആഗോള നടപടികൾ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞേക്കും. വ്യത്യസ്ത സമിതികളിൽ വ്യക്തികൾക്കും സംഘടനകൾക്കും അംഗത്വം നൽകുന്നത് സംബന്ധിച്ച് കൂടുതൽ സുതാര്യ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുടെ സജീവ ഇപെടൽ ഉണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ