'വാട്‌സ് ആപ്പ് സന്ദേശം എന്റേതു തന്നെ'; 'ലഹരി ചാറ്റ്' ദീപിക സമ്മതിച്ചതായി സൂചന;  സാറയും ശ്രദ്ധയും എന്‍സിബിക്ക് മുന്നില്‍

ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്
'വാട്‌സ് ആപ്പ് സന്ദേശം എന്റേതു തന്നെ'; 'ലഹരി ചാറ്റ്' ദീപിക സമ്മതിച്ചതായി സൂചന;  സാറയും ശ്രദ്ധയും എന്‍സിബിക്ക് മുന്നില്‍

മുംബൈ: ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക പദുക്കോണ്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സൂചന. മാനേജര്‍ കരീഷ്മ പ്രകാശുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റിലാണ് ദീപികയുടെ നിര്‍ണായക മൊഴിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ദീപികയും കരീഷ്മയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞദിവസം എന്‍സിബി വീണ്ടെടുത്തിരുന്നു. 

കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്ന് ദീപിക ആവശ്യപ്പെടുന്നത് വാട്‌സ് ആപ്പ് ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപികയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. വനിതകളടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് നടിയെ ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി രാവിലെ 9. 45 ഓടെയാണ് നടി എന്‍സിബി ഓഫീസിലെത്തിയത്. 

2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന്‍ ദീപികയാണെന്നും ഉള്ള വിവരങ്ങള്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.  ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുല്‍ പ്രീത് സിങിനെയും ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെയും എന്‍സിബി ഇന്നലെ ചോദ്യം ചെയ്തിരുന്നു. 

കേസില്‍ പ്രമുഖ ബോളിവുഡ് നടിമാരായ സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുന്നുണ്ട്. ഉച്ചയോടെയാണ് സാറയും ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. നാലു മണിക്കൂറോളമാണ് നടി രാകുല്‍ പ്രീതിനെ ഇന്നലെ എന്‍സിബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com