ലഖ്‌നൗ: ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഹത്രാസ് എന്ന ഗ്രാമത്തിലാണ് സംഭവം. യുവതി ആരോഗ്യനില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ശരീരമാസകലം മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൂട്ട മാനഭംഗത്തിനും കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ പോയതായിരുന്നു പെണ്‍കുട്ടി. സഹോദരന്‍ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അമ്മയും പെണ്‍കുട്ടിയും അവിടെ നിന്നു. ഇതിനിടെ അമ്മ ഒന്ന് മാറിയപ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ബാജ്‌റ പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ പൊലീസിനോട് പറഞ്ഞത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ അവള്‍ക്കായി അന്വേഷണം നടത്തി. ഇതിനിടെയാണ് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതേസമയം കേസില്‍ പൊലീസ് ആദ്യം ഇടപെട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചു. ആദ്യം പ്രതികളിലൊരാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ