സുശാന്ത് സിങ്ങിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതോ?; ഒരു സാധ്യതയും തള്ളുന്നില്ലെന്ന് സിബിഐ

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഫോട്ടോകള്‍ പരിശോധിച്ചു പറഞ്ഞത് സുശാന്തിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്നാണ്
സുശാന്ത് സിങ്ങിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതോ?; ഒരു സാധ്യതയും തള്ളുന്നില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ഒരു സാധ്യതയും തള്ളിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. സുശാന്ത് സിങ്ങിനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സിബിഐയുടെ വിശദീകരണം.

''സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രൊഫഷനല്‍ ആയ അന്വേഷണമാണ് സിബിഐ നടത്തുന്നത്. അതിന്റെ എല്ലാ സാധ്യതയും പരിശോധിക്കും. അതില്‍ ഏതെങ്കിലും ഒന്ന് തള്ളിക്കളഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്''- സിബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സുശാന്ത് സിങ്ങിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ തന്നോടു പറഞ്ഞതായി നടന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആത്മഹത്യാ കേസ് മാറ്റി കൊലപാതക കേസ് ആയി സിബിഐ ഇതു രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് അഭിഭാഷകന്‍ വികാസ് സിങ് ട്വിറ്ററില്‍ ചോദിച്ചു. ''ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഫോട്ടോകള്‍ പരിശോധിച്ചു പറഞ്ഞത് സുശാന്തിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്നാണ്''- വികാസ് സിങ്ങിന്റെ ട്വീറ്റില്‍ പറഞ്ഞു.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പെട്ടെന്നു തണുത്തതായും എല്ലാവരുടെയും ശ്രദ്ധ മയക്കുമരുന്നു കേസിലേക്കു പോയതായും അഭിഭാഷകന്‍ ആരോപിച്ചു. മയക്കുമരുന്നു കേസ് അന്വേഷണമാണെങ്കില്‍ ബോളിവുഡ് നടിമാരുടെ ഫാഷന്‍ പരേഡ് ആയി മാറിയെന്നും വികാസ് സിങ് കുറ്റപ്പെടുത്തി. 

അതേസമയം വികാസി സിങ്ങിന്റെ വാദങ്ങളെ തള്ളി എംയിസ് ഫൊറന്‍സിസ് ടീമിന്റെ മേധാവി സുധീര്‍ ഗുപ്ത രംഗത്തുവന്നു. ഇത്തരത്തിലുള്ള ഒരു നിഗമനവും സിബിഐയ്ക്കു കൈമാറിയിട്ടില്ലെന്ന് ഗുപ്ത പറഞ്ഞു. ചിത്രങ്ങള്‍ കണ്ടു മാത്രം ഇത്തരം നിഗമനത്തില്‍ എത്താനാവില്ല. തെളിവുകളെ അടിസ്ഥാനമാക്കിയാവും സംഘം നിഗമനങ്ങളില്‍ എത്തുകയെന്ന് ഗുപ്ത പറഞ്ഞു. 

പക്ഷപാതരഹിതമായ അന്വേഷണത്തിന് പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന്, കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com