ദുപ്പട്ട കഴുത്തില്‍ ചുറ്റി പാടത്തേക്ക് വലിച്ചിഴച്ചു ; ബലാല്‍സംഗത്തിന് ശേഷം നാവു മുറിച്ചെടുത്തു ; ഹത്‌റാസിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനം 

ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : ഡൽഹിയിലെ നിർഭയ പെൺകുട്ടി നേരിട്ടതുപോലെ അതിക്രൂരമായ പീഡനത്തിനാണ് ഹത്‌റാസിലെ പെണ്‍കുട്ടി ഇരയായത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ 19 കാരിയായ ദലിത് പെണ്‍കുട്ടിയെയാണ് നാലുപേര്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചത്. പിന്നില്‍ക്കൂടിയെത്തിയ നാലംഗ സംഘം അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. 

തുടര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം കുട്ടിയുടെ നാവ് മുറിച്ചെടുക്കുകയും ചെയ്തു. ദുപ്പട്ട മുറുകിയതോടെ പെണ്‍കുട്ടിയുടെ സ്‌പൈനല്‍കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ കൈകാലുകള്‍ തളരുകയും ചെയ്തു. 

ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അലിഗഡിലെ ജെ എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായതോടെ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. 

ഈ മാസം 14നാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിൽ വെച്ച് നാലു പേര്‍ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അമ്മയും സഹോദരിയും മൂത്ത ചേട്ടനും ഒപ്പം പുല്ലുവെട്ടാനായി പെൺകുട്ടി പോയതാണ്. ചേട്ടന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്‌റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ അക്രമികൾ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

കേസില്‍ പൊലീസ് ഇടപെടാന്‍ വൈകിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്‌തെന്നും അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്‌തെന്നും പൊലീസ് അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തതായും യുപി പൊലീസ് ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com