ഹാഥ്‌രസില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത ; മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി ; ടെംപോ ഡ്രൈവറും സംഘവും അറസ്റ്റില്‍

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ടെംപോ പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ : യുപിയിലെ ഹാഥ്‌രസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് അതേ പ്രദേശത്തു തന്നെ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി. അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാന്‍ പോയ യുവതിയെയാണ് ടെംപോ ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയത്. 

ഹാഥ്‌രസിലെ സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രായറോഡില്‍ വെച്ചാണ് സംഭവം. യുവതിയും അമ്മയും സദാബാദില്‍ മരുന്ന് വാങ്ങാനെത്തിയതായിരുന്നു. വൈകീട്ട് വീട്ടിലേക്ക് ഇവര്‍ ടെപോയില്‍ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ യുവതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് യുവതിയുടെ അമ്മ വെള്ളം ശേഖരിക്കാനായി ടെംപോയില്‍ നിന്നും ഇറങ്ങി. ഇതിനിടെ ടെംപോ ഡ്രൈവറും സംഘവും യുവതിയുമായി കടന്നുകളയുകയായിരുന്നു. യുവതിയുടെ അമ്മ ഉടന്‍ തന്നെ ബഹളം വെച്ച് ആളുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിനെയും വിവരം അറിയിച്ചു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ടെംപോ പിടികൂടി. ടെംപോ ഡ്രൈവറേയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും ടെംപോയേയും പൊലീസ് കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലായ മൂന്നുപേര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com