ഇന്നലെ 89,129 പേര്‍ക്കു കോവിഡ്, വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശം

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 89,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,15,69,241 പേര്‍ രോഗമുക്തി നേടി. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി.

ഇന്നലെ 7,30,54,295 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന 11 സംസ്ഥാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. 

വീണ്ടും ലോക്ക്ഡൗണിലേക്ക് രാജ്യം പോയി കഴിഞ്ഞാല്‍ അത് വലിയ തിരിച്ചടി സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com