കാട്ടുകോഴിയെ വേട്ടയാടാന്‍ വനത്തില്‍ കയറി, ഒരാള്‍ വെടിയേറ്റ് മരിച്ചു, യുവാക്കളുടെ കൂട്ട ആത്മഹത്യ; സംഭവിച്ചത് ഇങ്ങനെ 

കാട്ടുകോഴിയെ പിടിക്കാന്‍ വനത്തില്‍ കയറിയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍:  കാട്ടുകോഴിയെ പിടിക്കാന്‍ വനത്തില്‍ കയറിയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. കൂട്ടുകാരന്റെ മരണത്തിന്റെ ഞെട്ടലില്‍ യുവാക്കളില്‍ മൂന്ന് പേര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. 

ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലാണ് സംഭവം. ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് കാട്ടുകോഴിയെ വേട്ടയാടാന്‍ പോയത്. 18നും 23നും ഇടയില്‍ പ്രായമുള്ള ഏഴുപേരാണ് കാട്ടുകോഴിയെ പിടികൂടാന്‍ കാട്ടില്‍ പോയത്. 22 വയസുള്ള രാജീവ് സിങ്ങിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സന്തോഷാണ് മരിച്ചത്. കാട്ടില്‍ കാല്‍തെറ്റി വീഴാന്‍ പോയ രാജീവ് സിങ്ങിന്റെ തോക്കില്‍ കൈ അറിയാതെ തട്ടി വെടിപൊട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൂട്ടുകാരന്‍ മരിച്ചുകിടക്കുന്നത് കണ്ട് മറ്റു സംഘാംഗങ്ങള്‍ ഭയന്നു. ആദ്യം സന്തോഷിന്റെ മൃതദേഹം വഹിച്ച് ഗ്രാമത്തിലെ പശുത്തൊഴുത്തില്‍ എത്തിച്ചു. കുറ്റബോധം കൊണ്ട് മനസ് അസ്വസ്ഥമായ യുവാക്കള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം സ്വയം നിറയൊഴിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇതില്‍ മൂന്ന് പേര്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ രാജീവ് സിങ്ങിന്റെ തോക്ക് കാണാതെ പോയി. മറ്റു രണ്ടു കൂട്ടുകാര്‍ക്കൊപ്പം ഗ്രാമത്തില്‍ തിരിച്ചെത്തിയ രാജീവ് സിങിനെ അധികൃതര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com