ന്യൂഡല്‍ഹി : ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണയെ നിയമിച്ചു. രമണയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. നിലിലെ ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
രാജ്യത്ത് 48-മത് ചീഫ് ജസ്റ്റിസാണ് രമണ. സുപ്രീംകോടതിയില്‍ സീനിയോറിട്ടിയില്‍ രണ്ടാമനായ രമണയെ പുതിയ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസം 24 നാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിരമിക്കുന്നത്.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് നുതലപ്പട്ടി വെങ്കട്ട രമണയുടെ ജനനം. 1983 ല്‍ അഡ്വക്കേറ്റായി എൻറോൾ ചെയ്തു. 2000 ജൂണില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി.
2013 മാര്‍ച്ച് 10 മുതല്‍ മെയ് 20 വരെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2013 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. 2014 ഫെബ്രുവരി 17 നാണ് ജസ്റ്റിസ് രമണയെ സുപ്രീംകോടതി ജഡ്ജിമായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ കാലാവധിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ