ഗുവാഹത്തി: 90 വോട്ടർമാരാണ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തേണ്ടിയിരുന്നത്. ബൂത്തിലെ വോട്ടർമാരായി 90 പേരുള്ളെങ്കിലും വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 171. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതോടെ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്‌പെൻഡ് ചെയ്തു. 107(എ) ഖോട്‌ലിർ എൽപി സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏപ്രിൽ ഒന്നിനായിരുന്നു ഇവിടെ വോട്ടെടുപ്പ്. ഹാഫ്‌ലോങ് മണ്ഡലത്തിലെ ബൂത്താണ് ഇത്.
വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. ഈ ബൂത്തിൽ വീണ്ടും പോളിങ് നടത്തിയേക്കും. മോൾഡാം എൽപി സ്‌കൂളിലെ പ്രധാന പോളിങ് സ്‌റ്റേഷന്റെ ഉപകേന്ദ്രമായാണ് ഈ ബൂത്ത് പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ രണ്ടിനു തന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഇത് വാർത്തയായത്.
കൃത്യവിലോപം ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. 'ഗ്രാമത്തിന്റെ തലവൻ വോട്ടർ പട്ടിക അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയുമായിരുന്നു. തുടർന്ന് ഗ്രാമവസികൾ ഗ്രാമത്തലവൻ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു' എന്നാണ് പിടിഐയോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ