'എന്റെ കുട്ടി നിഷ്‌കളങ്കയാണ്' ; 17 കാരിയെ ബലാല്‍സംഗം ചെയ്തു, വിഷം നല്‍കി കരിമ്പില്‍ കാട്ടില്‍ ഉപേക്ഷിച്ചു, ദാരുണാന്ത്യം

യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം റോഡ് ഉപരോധിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബറേലി : ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കരിമ്പിന്‍കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ബാന്‍ഡാ സ്വദേശിയായ 17 കാരിയാണ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. 

ബലാല്‍സംഗത്തിന് ശേഷം പ്രതി വിഷം നല്‍കി അബോധാവസ്ഥയിലാക്കി പെണ്‍കുട്ടിയെ കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. സമീപവാസിയായ യുവാവാണ് അക്രമത്തിന് പിന്നിലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇരുവീട്ടുകാരും ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. തന്റെ മകളെ യുവാവ് ബലമായി കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും, വിഷം നല്‍കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. 

എന്നാല്‍ പ്രണയബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ പെണ്‍കുട്ടിയെ ശകാരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി സ്വയം വിഷം കഴിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഞായറാഴ്ചയാണ് കുട്ടിയെ കരിമ്പിന്‍ തോട്ടത്തില്‍ അബോധാസ്ഥയില്‍ കണ്ടെത്തുന്നത്. 

പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് കുറ്റക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അത് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com