'അത് ഒരുവര്‍ഷം മുന്‍പുള്ള ഫോട്ടോ'; മാവോയിസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കമാന്‍ഡോയുടെ കുടുംബം, തെരുവിലിറങ്ങി പ്രതിഷേധം

മാവോയിസ്റ്റ് മേഖലയില്‍ തെരച്ചില്‍ നടത്തുന്ന സൈന്യം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കമാന്‍ഡോയുടെ ചിത്രം
മാവോയിസ്റ്റ് മേഖലയില്‍ തെരച്ചില്‍ നടത്തുന്ന സൈന്യം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കമാന്‍ഡോയുടെ ചിത്രം

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ സിആര്‍പിഎഫ് കമാന്‍ഡോ മാവോയിസ്റ്റ് കസ്റ്റഡിയിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം തെറ്റെന്ന് കുടുംബം. സിആര്‍പിഎഫ് കോബ്ര കമാന്‍ഡോ രാകേഷ് സിങ് മന്‍ഹാസിന്റെ ഒരുവര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് കുടുംബം പറഞ്ഞു. ജമ്മു സ്വദേശിയായ രാകേഷ് സിങ്ങിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം ജമ്മു-പൂഞ്ച് ദേശീയപാതയില്‍ പ്രതിഷേധം നടത്തി. 

കമാന്‍ഡോ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മാവോയിസ്റ്റുകളുടെ കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ പുറത്തുവന്നിരുന്നു. ഹിന്ദിയിലുള്ള കത്തിനൊപ്പം ഈ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഒരുവര്‍ഷം മുന്‍പ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ രാകേഷിന്റെ ഫോണില്‍ താന്‍ ഈ ചിത്രം കണ്ടിട്ടുണ്ടെന്ന് സൈനികന്റെ ബന്ധു പ്രവീണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് മാവോയിസ്റ്റുകളുടെ നാടകമാണെന്ന് പറഞ്ഞ കുടുബം, എത്രയും വേഗം രാകേഷിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. 

മാവോയിസ്റ്റുകള്‍ പുറത്തുവിട്ടതായി പറയുന്ന കത്തും ചിത്രവും ശരിക്കുള്ളതാണെന്ന് സിആര്‍പിഎഫ് സ്ഥിരീകരിച്ചിട്ടില്ല. രാകേഷിനെ കണ്ടെത്താനായുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. 

ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുധനാഴ്ച വാട്‌സ്ആപ്പ് വഴിയാണ് ഈ ചിത്രം ലഭിച്ചത്. കമാന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകള്‍ കത്തില്‍ ആവശ്യപ്പെട്ടു. സന്ധി സംഭാഷണത്തിന് സര്‍ക്കാര്‍ ആളെ നിയോഗിക്കുന്നതുവരെ ജവാന്‍ തങ്ങളുടെ കസ്റ്റഡിയില്‍ സുരക്ഷിതനായിരിക്കുമെന്ന് കത്തില്‍ പറയുന്നു.

സിപിഐ മാവോയിസ്റ്റ് ദന്തകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ കത്ത് എന്ന തരത്തിലാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ഭരണകൂടം സത്യസന്ധമായല്ല പെരുമാറുന്നത് എന്നും രണ്ടുപേജുള്ള കത്തില്‍ മാവോയിസ്റ്റുകള്‍ പറയുന്നു. ഈ കത്തിന്റെ ആധികാരിത സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റുമുട്ടലില്‍ 12ല്‍ക്കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 16പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമാണ് സിആര്‍പിഎഫ് വിലയിരുത്തല്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com