ചെവിയില്‍ നിര്‍ത്താതെ കേട്ടിരുന്ന ശബ്ദം ഒടുവില്‍ നിലച്ചു, അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് വിധേയനായി 26 കാരന്‍; ഇന്ത്യയില്‍ ഇതാദ്യം 

ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് മൈക്രോവാസ്‌കുലാര്‍ ഡീകംപ്രഷന്‍ സര്‍ജറി നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ടിനിറ്റസ് എന്ന അപൂര്‍വ്വ രോഗാവസ്ഥയില്‍ നിന്ന് 26കാരന് സര്‍ജറിയിലൂടെ മോചനം. തുടര്‍ച്ചയായി ചെവിയില്‍ ഉണ്ടാകുന്ന മൂളല്‍ ശബ്ദമാണ് ടിനിറ്റസ്. ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് യുവാവിന് മൈക്രോവാസ്‌കുലാര്‍ ഡീകംപ്രഷന്‍ സര്‍ജറി(എംവിഡി) നടത്തിയത്. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ഉറക്കമില്ലാത്ത രാത്രികളായിരുന്നു വെങ്കട് എന്ന യുവാവിന്. ഉറങ്ങാനോ ജോലി ചെയ്യാനോ പഠിക്കാനോ കഴിയാത്ത അവസ്ഥ. 'ഉറങ്ങാന്‍ പോലും പറ്റില്ല, കുറച്ചെങ്കിലും ഒന്ന് മയങ്ങണമെങ്കില്‍ ചെവിക്ക് പിന്നിലായി ടേബിള്‍ ഫാന്‍ ഓണ്‍ ചെയ്ത് വയ്ക്കണം. പഠിത്തതിലോ ജോലിയിലോ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലായിരുന്നു', വെങ്കട് പറഞ്ഞു. 

നിരവധി ഇഎന്‍ടി ഡോക്ടര്‍മാരെ കണ്ടെങ്കിലും എംജിഎം ആശുപത്രിയിലെ ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. കെ ശ്രീധറാണ് ടിനിറ്റസിന്റെ സാധ്യത തിരിച്ചറിഞ്ഞത്. ശ്രവണാസ്ഥിക്ക് പുറത്തുള്ള ധമനിയാണ് ഈ പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് കണ്ടെത്തി. ലോകത്തില്‍ തന്നെ 50ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ ആര്‍ക്കും ടിനിറ്റസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് എംജിഎം അധികൃതര്‍ പറയുന്നത്. 

ചെറിയ പിഴവ് ജീവിതകാലം മുഴുവന്‍ രോഗിയുടെ കേള്‍വിശക്തി ഇല്ലാതാക്കാന്‍ പോലും കാരണമാകുന്ന സര്‍ജറിയിലേക്കാണ് പിന്നീട് ഇവര്‍ കടന്നത്. എന്നാല്‍ സര്‍ജറി പൂര്‍ത്തിയാക്കി ഒരു മാസത്തിനിപ്പുറം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് വെങ്കട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com