ബംഗാളില്‍ വോട്ടെടുപ്പിനിടെ പരക്കെ അക്രമം ; കുച്ച്ബിഹാറില്‍ വെടിവെയ്പില്‍ നാലുപേര്‍ മരിച്ചു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ വാഹനം ആക്രമിച്ചു
ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം / എഎന്‍ഐ
ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം / എഎന്‍ഐ

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. കൂച്ച്ബിഹാറിലെ മാതഭംഗയില്‍ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കേന്ദ്ര സേന വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

നിരവധി മാധ്യമങ്ങളുടെ വാഹനങ്ങളും അക്രമത്തിനിരയായിട്ടുണ്ട്. മാതഭംഗയിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനോട് റിപ്പോര്‍ട്ട് തേടി. 

ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ വാഹനം ആക്രമിച്ചു. ഹൂഗ്ലിയിലെ ബാന്‍ഡേലില്‍ വെച്ചായിരുന്നു ലോക്കറ്റ് ചാറ്റര്‍ജിക്ക് നേരെ ആക്രമണം ഉണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു. 

കൂച്ച് ബിഹാറിലെ സിതാല്‍കുച്ചിയില്‍ വോട്ടുചെയ്യാന്‍ ക്യൂ നിന്നയാള്‍ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു. 

സിംഗൂര്‍, കൂച്ച് ബിഹാര്‍, ഹൂഗ്ലി അടക്കം അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സിനിമാതാരങ്ങളും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 370 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 11 മണിവരെ 16.65 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com