സുശീല്‍ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും ; സുനില്‍ അറോറ പടിയിറങ്ങുന്നു

2019 ഫെബ്രുവരി 14 നാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിതനാകുന്നത്
സുശീല്‍ ചന്ദ്ര / ഫയല്‍ ചിത്രം
സുശീല്‍ ചന്ദ്ര / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : സുശീല്‍ ചന്ദ്ര ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും. സുശീല്‍ ചന്ദ്രയുടെ നിയമനത്തിന് തത്വത്തില്‍ അംഗീകാരമായതായാണ് റിപ്പോര്‍ട്ട്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് സുശീല്‍ ചന്ദ്ര നിര്‍വാചന്‍ സദനിലെ പ്രധാന പദവിയിലേക്ക് നിയമിക്കപ്പെടുന്നത്. 

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സീനിയര്‍ അംഗമാണ് സുശീല്‍ ചന്ദ്ര. ഏപ്രില്‍ 13 ന് സുശീല്‍ ചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ്, 2019 ഫെബ്രുവരി 14 നാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിതനാകുന്നത്. 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ചെയര്‍മാനായിരിക്കെയാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമാകുന്നത്. 2022 മെയ് 14 വരെ സുശീല്‍ ചന്ദ്രയ്ക്ക് കാലാവധിയുണ്ട്. 

സുനില്‍ അറോറയും സുശീല്‍ ചന്ദ്രയും / ഫയല്‍
സുനില്‍ അറോറയും സുശീല്‍ ചന്ദ്രയും / ഫയല്‍

സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാന നിയമസഭകളുടെ കാലാവധി മാര്‍ച്ച് മാസത്തിലും യുപി നിയമസഭയുടെ കാലാവധി മെയിലുമാണ് അവസാനിക്കുന്നത്. 

1984 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നാമത്തെ അംഗം. 2025 ഫെബ്രുവരി വരെ കാലാവധിയുള്ള ഇദ്ദേഹത്തിന് കീഴിലായിരിക്കും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുക. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പുതിയ അംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com