അവശ്യ സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ; നാലുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുത് ; മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഇന്നു മുതല്‍ 

അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും
പൊലീസ് സുരക്ഷ / ട്വിറ്റര്‍ ചിത്രം
പൊലീസ് സുരക്ഷ / ട്വിറ്റര്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ഇന്നുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഇന്നു രാത്രി എട്ടു മണി മുതല്‍ മെയ് ഒന്ന് പുലര്‍ച്ചെ ഏഴു വരെയാണ് നിരോധനാജ്ഞ. ലോക്ഡൗണ്‍ എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും അതിനു സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. 

രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തുടനീളം 144 പ്രഖ്യാപിക്കുമെന്നതിനാല്‍ നാല് പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും.

സംസ്ഥാനത്തെ ഓക്‌സിജന്‍, മരുന്നത് ക്ഷാമം പരിഹരിക്കുന്നതിന് സൈന്യത്തിന്റെ സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് റെംഡിസിവിര്‍ മരുന്നിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ റോഡ് മാര്‍ഗം കൊണ്ടുവരുന്നതിന് പകരം വ്യോമസേനയുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അടുത്ത ഒരു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നു കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 60,000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ.281 പേര്‍ മരിച്ചു.മുംബൈയില്‍ മാത്രം 7898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com