ഓക്‌സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം 

ഓക്‌സിന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഓക്‌സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്‌സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ രണ്ടുലക്ഷം കടന്നു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്‌സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്‌സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജന്‍ സ്‌റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ ഉന്നതതല സമിതി കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചത് വഴി രാജ്യത്ത് മതിയായ ഓക്‌സിജന്‍ സ്‌റ്റോക്ക് ലഭ്യമാണ്. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ കണ്‍ട്രോള്‍ റൂമിന് രൂപം നല്‍കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ഏപ്രില്‍ 12ന് മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം 3842 മെട്രിക് ടണ്ണാണ്. പ്രതിദിന ഉല്‍പ്പാന ശേഷിയുടെ 54 ശതമാനം വരുമിത്. മഹാരാഷ്ട്ര ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ക്കാണ് ഓക്‌സിജന്റെ ആവശ്യകത കൂടുതല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com