കുംഭമേളയിൽ പങ്കെടുക്കുന്നവർ കൊറോണയെ പ്രസാ​ദമായി സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നു; മുംബൈ മേയർ (വീഡിയോ)

കുംഭമേളയിൽ പങ്കെടുക്കുന്നവർ കൊറോണയെ പ്രസാ​ദമായി സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നു; മുംബൈ മേയർ (വീഡിയോ)
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കുംഭമേളയിൽ പങ്കെടുത്ത് തിരികെ എത്തുന്നവർ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മുംബൈ മേയർ. മേളയിൽ പങ്കെടുത്ത് മുംബൈയിൽ തിരികെ എത്തുന്നവർക്ക് കർശന ക്വാറന്റൈൻ ഏർപ്പെടുത്തുമെന്നും ഇതിന്റെ ചെലവ് അവർ തന്നെ വഹിക്കണമെന്നും മേയർ കൂട്ടിച്ചേർത്തു. 

കുംഭമേളയിൽ പങ്കെടുത്ത് തിരികെ മുംബൈയിൽ തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവ് അവർ വഹിക്കുകയും വേണം. കാരണം, കുംഭമേളയിൽ പങ്കെടുത്ത് തിരികെയെത്തുന്ന തീർഥാടകർ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണ്. മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. 

63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കുംഭമേളയുടെ ഭാഗമായി ഗംഗാ തീരത്ത് പതിനായിരക്കണക്കിന് തീർഥാടകരാണ് തടിച്ചുകൂടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

കുംഭമേളയിലെ ചടങ്ങുകൾ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണിൽ വിളിച്ചാണ് ചടങ്ങുകൾ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ചടങ്ങുകൾ ചുരുക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com