ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് കോണ്‍ഗ്രസ്. രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനാകാത്തത് ദുഃഖകരമാണ്. വാക്‌സിന്‍ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുന്നതായും സോണിയ കുറ്റപ്പെടുത്തി.
ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണം. കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വരമായ നടപടികള്‍ കൈക്കൊള്ളണം.
വാക്‌സിനുകളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യം, ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ കുറവ്, മെഡിക്കൽ ഓക്‌സിജന്റെ ദൗര്‍ലഭ്യം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ