കാമുകിയുടെ വിവാഹം ഉറപ്പിച്ചു; ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല; കഴുത്തുഞെരിച്ചുകൊന്നു

മറ്റൊരാളുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതോടെ യുവതി പ്രണയത്തില്‍ നിന്നും പിന്‍മാറിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കാമുകിയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു. മറ്റൊരാളുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതോടെ യുവതി പ്രണയത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതോടെ 18കാരിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ എം.സരസ്വതി(18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സരസ്വതിയുടെ കാമുകനായിരുന്ന 21കാരന്‍ പി രംഗസ്വാമിയെയും സുഹൃത്ത് രവീന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ ഒന്നിനാണ് സരസ്വതിയെ വീടിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നും കൃത്യം നടത്തിയത് രംഗസ്വാമിയാണെന്നും പൊലീസ് കണ്ടെത്തിയത്. 

ഇതരജാതിക്കാരായ സരസ്വതിയും രംഗസ്വാമിയും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വീട്ടുകാര്‍ മറ്റൊരാളുമായി സരസ്വതിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ രംഗസ്വാമിയുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി സഹകരിക്കാനും സരസ്വതി തീരുമാനിച്ചു. ഇക്കാര്യമറിഞ്ഞ രംഗസ്വാമി സരസ്വതിയെ നേരില്‍ക്കണ്ട് സംസാരിക്കാനായി വിളിച്ചു. സംസാരിക്കുന്നതിനിടെ തന്നോടൊപ്പം ഇറങ്ങിവരാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല.

തുടര്‍ന്ന് രംഗസ്വാമി 16 വയസ്സുള്ള സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ സരസ്വതിയെ കൊലപ്പെടുത്തുകയായിരുന്നു. ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ശേഷം മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട രംഗസ്വാമിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com