ന്യൂഡൽഹി; രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവെന്ന് എസിഎംആർ. കോവിഷീൽഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഇത് നിസ്സാരമാണെന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറയുന്നത്.
കോവാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരിൽ 0.04 ശതമാനത്തിനും കോവിഷീൽഡ് സ്വീകരിച്ചവരിൽ 0.03 ശതമാനത്തിനും ആണ് പിന്നീട് കോവിഡ് ബാധിച്ചത്. കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ച 21,000-ത്തിലധികം ആളുകൾക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 17,37,178 പേരാണ് കൊവാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചത്. കോവിഷീൽഡ് കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം 1,57,32,754 ആണ്.
വാക്സിൻ സ്വീകരിച്ചാൽ കോവിഡിന്റെ അപകടം കുറയുകയും മരണത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന് ഡോ. ഭാർഗവ വിശദീകരിച്ചു. കുത്തിവെപ്പിനുശേഷം രോഗം വരുന്നതിനെ ‘ബ്രെയ്ക്ക് ത്രൂ ഇൻഫെക്‌ഷൻ’ എന്നാണ് പറയുക. പതിനായിരത്തിൽ രണ്ടുമുതൽ നാലുവരെ ആളുകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. വാക്സിന്റെ രണ്ടുഡോസുകൾ സ്വീകരിച്ചാലും അപകടം ഒഴിഞ്ഞതായി കണക്കാക്കരുതെന്നും കോവിഡ് മാർഗനിർദേശം കർശനമായി പാലിക്കണമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ