റായ്പുർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നടത്തിയ ഉത്സവ പരിപാടി തടയാനെത്തിയ ആധികൃതരെ ആക്രമിച്ച് നാട്ടുകാർ. ജാർഖണ്ഡിലെ സാരായ്‌കേലയിലാണ് ജനങ്ങൾ തിങ്ങി നിറഞ്ഞ ഉത്സവ പരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പൊലീസുകാർക്കും നേരെ ആക്രമണമുണ്ടായത്. വടികൾ ഉപയോഗിച്ച് തല്ലിയും കല്ലെറിഞ്ഞുമായിരുന്നു ആൾക്കൂട്ട ആക്രമണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നൂറുകണക്കിനാളുകൾ ഉത്സവത്തിൽ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാൽ പൊലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആൾക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു. പരിപാടി നിർത്തി വീടുകളിലേക്ക് മടങ്ങാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകൾ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു.
പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പിൽ ആളുകൾ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചില ആളുകൾ പൊലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് വീഡിയോയിൽ കാണപ്പെടുന്നത്. ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷൻ ഇൻ ചാർജ് ഉദ്യോഗസ്ഥനും മർദനമേറ്റതായി പൊലീസ് പിന്നീട് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ