ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 551 പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നു രാജ്യത്തെ ആശുപത്രികൾ ഓക്സിജൻ ക്ഷാമം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം
ജില്ലാ തലത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കുന്നതിന് ഈ പ്ലാന്റുകൾ സഹായകമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വർഷമാദ്യം 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി പിഎം കെയർ ഫണ്ടിൽ നിന്നും 201.58 കോടി രൂപ വകയിരുത്തിയിരുന്നു.
ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിലെ മിക്ക ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. ഓക്സിജൻ ഭൗർലഭ്യം രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ