'വെന്റിലേറ്ററിന് വേണ്ടി ഓടി, ആരും സഹായിച്ചില്ല'; സംഗീതജ്ഞന്‍ പണ്ഡിറ്റ് രാജന്‍ മിശ്രയുടെ മരണത്തില്‍ മകന്‍

കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം
രാജൻ മിശ്ര/ചിത്രം: ഫേസ്ബുക്ക്
രാജൻ മിശ്ര/ചിത്രം: ഫേസ്ബുക്ക്

പ്രമുഖ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞന്‍ പണ്ഡിത് രാജന്‍ മിശ്ര ഇന്നലെയാണ്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. വെന്റിലേറ്റര്‍ സഹായം ലഭിക്കാതിരുന്നതിനാലാണ് രാജന്‍ മിശ്ര മരിച്ചത് എന്നാണ് അദ്ദേഹത്തിന്റെ മകന്‍ പറയുന്നത്. വെന്റിലേറ്ററിന് ശ്രമിച്ചെന്നും എന്നാല്‍ ആരും പിന്തുണച്ചില്ലെന്നുമാണ് രജ്‌നീഷ് പറയുന്നത്. 

'6.30 ഓടെ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്റര്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ഞങ്ങള്‍. പക്ഷേ ആരും ഞങ്ങളെ പിന്തുണച്ചില്ല. ഒരു ആശുപത്രികളിലും ഒന്നും ഇല്ല. അവസാനം സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫിസ് എത്തി. അപ്പോഴേക്കും അദ്ദേഹം ഞങ്ങളെവിട്ടു പോയിരുന്നു.'- രജ്‌നിഷ് പറഞ്ഞു. 

70 കാരനായ രാജന്‍ മിശ്ര ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ച് ഞായറാഴ്ചയാണ് അന്തരിച്ചത്. ഇദ്ദേഹത്തിന് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാന്‍ സുഹൃത്തുക്കളും അഭ്യുദേയകാംക്ഷികളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

'മിശ്ര ബ്രദേഴ്‌സി'ലെ മൂത്ത സഹോദരനാണ് രാജന്‍ മിശ്ര. ബനാറസ് ഘരാനയില്‍ വിദഗ്ധരാണ് ഇരട്ടകളായ രാജന്‍ മിശ്രയും സാജന്‍ മിശ്രയും. തെലുങ്കില്‍ ഹിറ്റായ 'ശങ്കരാഭരണം' ഹിന്ദിയില്‍ 'സുര്‍സംഗം' എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ എല്ലാ ഗാനങ്ങളും ആലപിച്ചത് ഇവര്‍ ഇരുവരുമാണ്. സംഗീതനാടക അക്കാദമി പുരസ്‌കാരം (1998), ഗന്ധര്‍വ ദേശീയ പുരസ്‌കാരം, താന്‍സെന്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുള്ള ഇവരെ 2007ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com