ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിസന്ധി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഷീൽഡ് വാക്‌സിൻ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും ചർച്ച. ചർച്ച ഫലപ്രദമായിരുന്നെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
ബൈഡനുമായി വളരെ ഫലപ്രദമായ ചർച്ച നടത്തിയെന്നും ഇരുരാജ്യങ്ങളിലെയും കോവിഡ് സാഹചര്യം ചർച്ച ചെയ്തെന്നും പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു. ഇന്ത്യയുടെ അടിയന്തര അവശ്യങ്ങൾക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്‌തെന്നാണ് ചർച്ചയ്ക്കു ശേഷം ബൈഡൻ പറഞ്ഞത്. കോവിഡിനെതിരായ യുദ്ധത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യ നമുക്കൊപ്പം ഉണ്ടായിരുന്നു, നമ്മളും അവർക്കാപ്പമുണ്ടാകും.
നേരത്തെ കോവിഡ് പ്രതിരോധ നടപടികളിൽ ഇന്ത്യയ്ക്ക് അമേരിക്ക സഹായം പ്രഖ്യാപിച്ചിരുന്നു. അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് ഇന്നലെ ബൈഡൻ ഉറപ്പുനൽകി. ഇതിനുപിന്നാലെ അഞ്ചു ടൺ ഓക്‌സിജൻ കോൺസൻട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ