ലഖ്നൗ: കോവിഡ് ബാധിച്ച് മരിച്ച അമ്മയെ സംസ്കരിക്കാൻ മകൻ വിസ്സമ്മതിച്ചപ്പോൾ മൃതദേഹം ഏറ്റുവാങ്ങി മകൾ അന്ത്യകർമ്മങ്ങൾ നടത്തി. ഉത്തർപ്രദേശിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 61കാരിയായ സുദമാ ദേവിയുടെ മൃതദേഹമാണ് അവകാശികളില്ലാതെ ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിച്ചത്.
ആശുപത്രിയിൽ നിന്ന് കോവിഡ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനാണ് സുദമാ ദേവിയുടെ മകൻ അജയ് യെ അമ്മയുടെ മരണവാർത്ത അറിയിച്ചത്. മദ്യപാനിയായ അയാൾ മൃതദേഹം ഏറ്റുവാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെയാണ് മറ്റൊരു നഗരത്തിൽ താമസിക്കുന്ന മകൾ മഞ്ജുവിനെ വിവരമറിയിച്ചത്. മഞ്ജു വരാൻ തയ്യാറായിരുന്നെങ്കിലും പണം സംഘടിപ്പിക്കാൻ മാർഗ്ഗമില്ലാതായി. ഇതോടെ റിപ്പോർട്ടറും ആംബുലൻസ് ഡ്രൈവറും ചേർന്ന് പണം സംഘടിപ്പിച്ച് യുവതിയെ ആശുപത്രിയിൽ എത്തിച്ചു.
വൈറസ് പിടിക്കുമെന്ന് പേടിച്ച് അജയ് ശവസംസ്കാരത്തിനും എത്തിയില്ലെന്ന് ഇവർ പറഞ്ഞു. ഒടുവിൽ മഞ്ജുവിന്റെ സാന്നിധ്യത്തിലാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. സുദമാ ദേവിയെ ആശുപത്രിയിൽ എത്തിച്ചത് അജയ് ആണ്. എന്നാൽ കോവിഡ‍് ആണെന്ന് അറിഞ്ഞതോടെ ഇയാൾ അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ