വാക്സിൻ വില കുറയ്ക്കാൻ നടപടി; ഇറക്കുമതി തീരുവയ്ക്കു പിന്നാലെ ജിഎസ്ടിയും ഒഴിവാക്കാൻ കേന്ദ്രം ആലോചിക്കുന്നു

വാക്സിൻ വില കുറയ്ക്കാൻ നടപടി; ഇറക്കുമതി തീരുവയ്ക്കു പിന്നാലെ ജിഎസ്ടിയും ഒഴിവാക്കാൻ കേന്ദ്രം ആലോചിക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: കോവിഡ് വാക്‌സിനുമേലുള്ള ജിഎസ്ടി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇറക്കുമതി തീരുവയ്ക്കു പിന്നാലെയാണ് ജിഎസ്ടിയും ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നത്. വാക്‌സിന്റെ വില പരമാവധി കുറച്ച് എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ജിഎസ്ടി ഒഴിവാക്കുന്നതിനു പിന്നിൽ. നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്‌സിന് നൽകേണ്ടത്. 

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെ തന്നെ സർക്കാർ ഒഴിവാക്കിയിരുന്നു. നികുതി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിന്റെ അനുമതി ആവശ്യമാണ്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും ധനമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 

സ്വകാര്യ ആശുപ്രതികൾക്ക് 1,200 രൂപവരെയാണ് വാക്‌സിന് വില നൽകേണ്ടിവരുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സംസ്ഥാന സർക്കാരുകൾ നൽകേണ്ടിവരിക ഒറ്റ ഡോസിന് 300 രൂപയാണ്. സ്വകാര്യ ആശുപ്രതികളാകട്ടെ 600 രൂപയും. ഭാരത് ബയോടെകിന്റെ കോവാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കാണ് നൽകുക. സ്വകാര്യ ആശുപ്രതികൾ 1,200 രൂപയുമാണ് വില.

ഡോസ് ഒന്നിന് 400 രൂപയാണ് സംസ്ഥാന സർക്കാരുകൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം വില നിശ്ചയിച്ചിരുന്നത്. സർക്കാർ ഇടപെട്ടതോടെയാണ് വില 300ആക്കി കുറച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com