ന്യൂഡൽഹി; ചികിത്സ ലഭിക്കാതെ ആശുപത്രിക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിന്ന മുൻ ഇന്ത്യൻ സ്ഥാനപതി അന്തരിച്ചു. അശോക് അമ്രോഹിക്കാണ് ദാരുണാന്ത്യം. ആശുപത്രിയിൽ കിടക്ക ലഭിക്കാൻ അഞ്ച് മണിക്കൂറുകൾ കാത്തുനിന്ന അദ്ദേഹം കാറിനുള്ളിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കഴിഞ്ഞ 27നാണ് സംഭവമുണ്ടായത്.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്. കഴിഞ്ഞയാഴ്ചയാണ് അമ്രോഹി രോഗബാധിതനായതെന്ന് ഭാര്യ യാമിനി പറയുന്നു. സ്ഥിതി വഷളായതോടെ, കിടക്ക ഒഴിവുണ്ടെന്നറിഞ്ഞു രാത്രി ഏഴരയോടെ ആശുപത്രിയിലെത്തി. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മകൻ ക്യൂവിൽ നിന്നെങ്കിലും നടപടികൾ വൈകി. പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി ആരോപിച്ചു.
ഈ സമയമെല്ലാം കാറിലിൽ അവശനിലയിൽ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്ക്കെപ്പോഴോ ഓക്സിജൻ സിലിണ്ടർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്ക് വലിച്ചെറിഞ്ഞു. സംസാര തടസ്സവുമുണ്ടായി. അർധരാത്രിയോടെ കാറിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു. ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ