ഈ ഘട്ടം നിർണായകം; ടിപിആർ പത്തിന് മുകളിലാണെങ്കിൽ കർശന നിയന്ത്രണം വേണം; കേരളത്തിന് കേന്ദ്രത്തിന്റെ നാലിന മാർഗ നിർദ്ദേശം

ഈ ഘട്ടം നിർണായകം; ടിപിആർ പത്തിന് മുകളിലാണെങ്കിൽ കർശന നിയന്ത്രണം വേണം; കേരളത്തിന് കേന്ദ്രത്തിന്റെ നാലിന മാർഗ നിർദ്ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഇപ്പോഴും സജീവമായി നിൽക്കുന്ന പത്ത് സംസ്ഥാനങ്ങൾക്ക് മാർ​ഗ രേഖയുമായി കേന്ദ്ര സർക്കാർ. രോ​ഗ വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്ന് സർക്കാർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന നാലിന മാർഗ രേഖ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നൽകി. 

10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡിഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരിക്കുന്നത്. വലിയ ആൾക്കൂട്ടങ്ങളോ, അനാവശ്യ യാത്രകളോ വിലക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ ഘട്ടം നിർണായകമാണെന്നും, ഇവിടെ എന്തെങ്കിലും പിഴവുകൾ പറ്റിയാൽ സ്ഥിതി ഗുരുതരമാകുമെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. രാജ്യത്തെ 46 ജില്ലകളിൽ നിലവിൽ 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുണ്ട്. 53 ജില്ലകളിൽ അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ഇത് പത്ത് ശതമാനത്തിലേക്ക് എത്തുന്നത് തടയാനാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശം നൽകുന്നത്. 

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ കർശന കണ്ടെയ്ൻമെൻറ് നടപടികളും നിരീക്ഷണവും തുടരുക. കേസുകൾ കൃത്യമായി അടയാളപ്പെടുത്തി കോണ്ടാക്ട് ട്രെയ്‍സിങ് നടത്തുക. കണ്ടെയ്ൻമെൻറ് സോണുകൾ കേസുകളുടെ അടിസ്ഥാനത്തിൽ നടത്തുക. ഗ്രാമീണ മേഖലകളിൽ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാക്കുക. ഇത് കുട്ടികൾക്ക് മികച്ച ചികിത്സ നൽകാനുള്ള തരത്തിലുള്ളതാകണം. ഐസിഎംആർ മാർഗ രേഖ അനുസരിച്ച് കൃത്യമായി മരണ സംഖ്യ റിപ്പോർട്ട് ചെയ്യുക- എന്നിവയാണ് കേന്ദ്ര മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശങ്ങൾ. 

കേസുകൾ കൂടുന്ന പത്ത് സംസ്ഥാനങ്ങളിലും 80 ശതമാനം കേസുകളും ഹോം ഐസൊലേഷനിലാണ്. ഈ രോഗികളെ കൃത്യമായി നിരീക്ഷിക്കാൻ പ്രാദേശിക തലത്തിൽ സംവിധാനം വേണം. ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അവരെ ഉടൻ മാറ്റണം. 

5 മുതൽ 10 ശതമാനം വരെ ടെസ്റ്റ് പൊസിറ്റിവിറ്റ് നിരക്കുള്ള ജില്ലകളിൽ വാക്സിനേഷൻ പരമാവധി കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകുന്നു. എത്ര വാക്സിൻ ഡോസുകൾ കിട്ടുന്നോ, അവ അതിന് ആനുപാതികമായി രോഗികൾ കൂടിയ പ്രദേശങ്ങളിലേക്ക് എത്തിക്കണമെന്നും നിർദ്ദേശമുണ്ട്. മുതിർന്ന പൗരൻമാർക്ക് എത്രയും പെട്ടെന്ന് വാക്സിനേഷൻ ഉറപ്പാക്കണമെന്നും കേന്ദ്രം ആവർത്തിക്കുന്നു. ഈ പ്രായപരിധിയിലുള്ളവരിൽ 80 ശതമാനമാണ് മരണ നിരക്ക്. അതിനാൽ മുതിർന്ന പൗരൻമാർക്ക് ആദ്യ പരിഗണന നൽകി വേണം വാക്സിനേഷനെന്നും കേന്ദ്രം നിർദേശിക്കുന്നു.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി 8000-ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ കേരളത്തിലിത് 20,000-ത്തിൽ കൂടുതലാണ്. മിക്ക ദിവസങ്ങളിലും രാജ്യത്തെ കോവിഡ് കണക്കുകളിൽ ഏതാണ്ട് 50 ശതമാനവും കേരളത്തിൽ നിന്നാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ചെറിയ വർദ്ധനയേ ഉള്ളൂവെങ്കിലും ഈ സംസ്ഥാനങ്ങളോടും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com