ഡെറാഡൂൺ: ക്ഷേത്ര പുരോഹിതനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി എംപിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ ജഗേശ്വർ ധാം ക്ഷേത്രത്തിലെ പുരോഹിതനോട് മോശമായി പെരുമാറിയതിനാണ് ബിജെപി എംപി ധർമ്മേന്ദ്ര കശ്യപിനെതിരെ കേസെടുത്തത്. ഇദ്ദേഹത്തിനൊപ്പം മൂന്ന് പ്രവർത്തകർക്കുമെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ അൽമോര ജില്ലാ പൊലീസാണ് കേസെടുത്തത്. ഉത്തർപ്രദേശിലെ അംലയിൽ നിന്നുള്ള എംപിയാണ് ധർമ്മേന്ദ്ര കശ്യപ്. ജഗേശ്വർ ധാം ക്ഷേത്ര പൂജാരിയോടും ക്ഷേത്ര ഭാരവാഹികളോടും മോശമായി പെരുമാറുകയും അധിക്ഷേപ വാക്കുകളും ഉപയോഗിച്ചതിനുമാണ് കേസ്.
ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം. ധർമ്മേന്ദ്ര കശ്യപും മൂന്ന് പ്രവർത്തകരും 3.30 ഓടെ ക്ഷേത്രത്തിലെത്തുകയായിരുന്നു. എന്നാൽ വൈകീട്ട് ആറ് മണി കഴിഞ്ഞും തിരിച്ചു പോകാൻ കൂട്ടാക്കിയില്ല. ആറ് മണിക്കാണ് ക്ഷേത്ര നട അടക്കുന്നത്. എന്നാൽ 6.30 കഴിഞ്ഞിട്ടും എംപിയും പ്രവർത്തകരും പോകാൻ കൂട്ടാക്കിയില്ല.
തുടർന്ന് ക്ഷേത്ര സമയം കഴിഞ്ഞതായി പൂജാരി അറിയിക്കുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ എംപി ക്ഷുഭിതനാവുകയും പൂജാരിയോടും ക്ഷേത്ര ഭാരവാഹികളോടും മോശമായി പെരുമാറുകയും ചെയ്തതായി സബ് ഇൻസ്പെക്ടർ ഗോപാൽ സിങ് ബിഷ്ഠ് പറയുന്നു. കേസിലെ തുടരന്വേഷണം ആരംഭിച്ചുവെന്നും ഗോപാൽ സിങ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ