ഫെയ്‌സ്ബുക്ക് ഫ്രണ്ടാക്കി , ചാറ്റ് ചെയ്ത് 'വലയിലാക്കി' ; ഹണിട്രാപ്പില്‍ കുരുക്കി വനിതാ എസ്‌ഐ ; ഒളിവില്‍ കഴിഞ്ഞ ബലാല്‍സംഗക്കേസ് പ്രതി അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് ഓപ്പറേഷനിലൂടെയായിരുന്നു ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി : ബലാല്‍സംഗ കേസിലെ പ്രതിയെ ഹണിട്രാപ്പില്‍ കുരുക്കി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ, ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് ദാബ്രി പൊലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്ക് ഓപ്പറേഷനിലൂടെയായിരുന്നു ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തിയത്. 

16 വയസുകാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. ആകാശ് എന്ന പേര് മാത്രമാണ് പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത്. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് വഴി പ്രതിയെ കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രമിക്കാമെന്ന്  എസ്‌ഐ പ്രിയങ്ക സെയ്‌നി നിര്‍ദേശം മുന്നോട്ടുവെച്ചു. 

ഇതിനായി പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. ആകാസ് എന്ന പേരുകാര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഈ തന്ത്രത്തില്‍ പ്രതി വീണു. പ്രതിയായ ആകാശ് മറുപടി നല്‍കി. പ്രതിയെ എഫ് ബി ഫ്രണ്ടാക്കി ചങ്ങാത്തം കൂടിയ പ്രിയങ്ക ഫോണ്‍നമ്പറുകളും കൈമാറി. 

പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായി ഒളിച്ചു താമസിച്ച പ്രതിയെ ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്‌ഐ പ്രിയങ്ക സെയ്‌നി അറസ്റ്റുചെയ്തത്. 15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com