സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി, ബിജെപിക്കും കോണ്‍ഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതം

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ആര്‍ജെഡി, എന്‍സിപി, ബിഎസ്പി, ജെഡിയു,എല്‍ജെപി എന്നീ പാര്‍ട്ടികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 

തെരഞ്ഞടുപ്പിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. 

സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപവീതം പിഴ ചുമത്തിയപ്പോള്‍, കോണ്‍ഗ്രസ്, ബിജെപി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ഒരുലക്ഷം രൂപവീതവും പിഴ ചുമത്തിയിട്ടുണ്ട്. 

വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തല വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും സംഘടനകളുടെ വെബ്‌സൈറ്റുകളില്‍ അവ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ ഇവരുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.ഉത്തരവ് പാലിക്കാന്‍ സാധിക്കാത്തതില്‍ സിപിഎമ്മും എന്‍സിപിയും കോടതിയില്‍ മാപ്പ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com