വിഗ്രഹത്തിലും വിളക്കിലും രക്തം; പെണ്‍കുട്ടിയെ കഴുത്ത് മുറിച്ച് ക്ഷേത്രമണിയില്‍ കെട്ടിത്തൂക്കിയ നിലയില്‍; 'നരബലി'യെന്ന് സംശയം

പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും രക്തം വിഗ്രഹത്തിലും വിളക്കുകളിലും കാണപ്പെട്ടിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ക്ഷേത്രത്തില്‍ കഴുത്ത് മുറിച്ച് പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാര്‍,  പെണ്‍കുട്ടിയെ വീട്ടുകാര്‍ ദൈവ പ്രീതിയ്ക്കായി ബലിയര്‍പ്പിച്ചതാവാമെന്നും പറയുന്നു.

ഒരു കാടിന് സമീപത്താണ് ക്ഷേത്രം. വൈകീട്ടത്തെ പൂജയ്ക്കായി എത്തിയ പൂജാരിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഖാര്‍ഖോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാധാരമായ സംഭവം.

പെണ്‍കുട്ടിയും അമ്മയും നിത്യവും ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി എത്തുന്നവരാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പെണ്‍കുട്ടി ആത്മഹുതി നടത്തിയതാവാമെന്നുമാണ് ഒരുകൂട്ടരുടെ വാദം. പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമീപപ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ക്ഷേത്രത്തിന് ചുറ്റം തടിച്ചുകൂടിയത്.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴെക്കും ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തിയിരുന്നു. ക്ഷേത്രം സീല്‍ ചെയ്തതായും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലിസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുത്തു. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും കൊലപാതകമാണോയെന്നും അന്വേഷിക്കുന്നതായി മീററ്റ് പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും രക്തം വിഗ്രഹത്തിലും വിളക്കുകളിലും കാണപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ കഴുത്ത് ഭൂരിഭാഗവും മുറിച്ച നിലയിലും, മൃതദേഹം ക്ഷേത്രമണിയില്‍ കെട്ടിത്തൂക്കിയനിലയിലുമായിരുന്നു എന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com