'ഭീകരവാദത്തെ ന്യായീകരിക്കരുത്' ; അഫ്ഗാനിസ്ഥാനിലെ സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതെന്ന് ഇന്ത്യ

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ /ഫയല്‍ ചിത്രം
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഇന്ത്യ. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭീകരവാദത്തെ ന്യായീകരിക്കരുത്. കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാല്‍ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരര്‍ക്ക് ചിലര്‍ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് വിദേശകാര്യമന്ത്രി പറഞ്ഞു. 

അഫ്ഗാനിലായാലും ഇന്ത്യക്കെതിരേ ആയാലും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. 

ഐഎസ് ഭീകരര്‍ അവരുടെ ശൃംഖല വ്യാപിക്കുകയാണ്. ലോകം മുഴുവന്‍ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുരാജ്യങ്ങള്‍ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ജയ്ശങ്കര്‍ അതിന് തയ്യാറായില്ല. അഫ്ഗാന്‍ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎന്‍ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറല്‍ വഌഡിമര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com