മയക്കുമരുന്ന് കേസ്: റാണ ദഗ്ഗുബട്ടിയെയും രാകുല്‍ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മയക്കുമരുന്ന് കേസില്‍ സിനിമാ താരങ്ങളായ രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ ഉള്‍പ്പെടെ 12 പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി
രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ സിനിമാ താരങ്ങളായ രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ ഉള്‍പ്പെടെ 12 പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാലു വര്‍ഷം മുന്‍പ് നടന്ന മയക്കുമരുന്ന് കേസിലാണ് നടപടി.

2017ല്‍ തെലങ്കാന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.സെപ്റ്റംബര്‍ ആറിന് ഹാജരാകാനാണ് നടി രാകുല്‍ പ്രീത് സിങ്ങിനോട് ആവശ്യപ്പെട്ടത്. നടന്‍ റാണ ദഗ്ഗുബട്ടിയോട് സെപ്റ്റംബര്‍ എട്ടിനും തെലുങ്ക് നടന്‍ രവി തേജയോട് തൊട്ടടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി്. ഇവര്‍ മൂന്നുപേരും പ്രതിപ്പട്ടികയില്‍ ഇല്ല. കള്ളപ്പണ്ണം വെളുപ്പിക്കല്‍ കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നത് അപക്വമായി പോകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

2017ല്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളില്‍ തെലങ്കാന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ഇതില്‍ കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേസില്‍ തെലങ്കാന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com