പൈപ്പ് ലൈനിൽ ദ്വാരമുണ്ടാക്കി പെട്രോൾ ഊറ്റുന്നു, കള്ളനെ പിടിക്കാൻ ഡ്രോണുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ന്യൂഡൽഹി; ഇന്ന് രാജ്യത്ത് ഏറ്റവും മൂല്യമുള്ള വസ്തുവാണ് പെട്രോളും ഡീസലും. ഇന്ധനം ഊറ്റുമോ എന്നു പേടിച്ച് വഴിയിൽ പോലും വണ്ടി പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. സാധാരണക്കാർ മാത്രമല്ല പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വരെ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. രാജ്യത്തെ പലഭാഗത്തുനിന്ന് ഇവർക്ക് ഇന്ധനം മോഷണം പോയിക്കൊണ്ടിരിക്കുകയാണ്. ഏറെ നാളായി തലവേദന സൃഷ്ടിക്കുന്ന കള്ളന്മാരെ പിടിക്കാൻ പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് ഐഒസി.
രാജ്യത്ത് 15000 കിലോമീറ്റർ നീളത്തിലാണ് ഐഒസിയുടെ പൈപ്പ് ലൈനിൽ ഉള്ളത്. പല ഭാഗത്തും പൈപ്പ്ലൈനിൽ ദ്വാരമുണ്ടാക്കി എണ്ണ ചോർത്തുന്നതാണ് പതിവ്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ കമ്പനി ഈ മോഷണം കണ്ടെത്തുന്നത്. ഡ്രോൺ നിരീക്ഷണം നടത്തി കള്ളനെ പിടിക്കാനാണ് കമ്പനിയുടെ തീരുമാനം. മോഷണം തടയുക മാത്രമല്ല, അപകടങ്ങൾ ഇല്ലാതാക്കുകയും ലക്ഷ്യമാണെന്ന് ഐഒസി പറയുന്നു.
2020-21 ൽ മാത്രം കമ്പനി ഇത്തരത്തിൽ 34 മോഷണം കണ്ടെത്തി. 54 പേർ അറസ്റ്റിലായി. ഇക്കൂട്ടത്തിലെ അവസാനത്തെ സംഭവം ഹരിയാനയിലെ സോനിപതിൽ ഓഗസ്റ്റ് 17നാണ് റിപ്പോർട്ട് ചെയ്തത്. ഈയിടെയാണ് ഐഒസി ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്. ഡൽഹി- പാനിപ്പത്ത് സെക്ഷനിലെ 120 കിലോമീറ്റർ ദൂരത്ത് മതുര-ജലന്ധർ പൈപ്പ് ലൈനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷണം തുടങ്ങിയത്. ഡ്രോണുകളുടെ ലൈവ് ഫീഡിൽ നിന്ന് ചോർച്ചയും ഇന്ധന മോഷണവും കണ്ടെത്താൻ കഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്. ഗുരുതരമായ കുറ്റമാണ് ഇന്ധന മോഷണം. ഇത് ജാമ്യമില്ലാ കുറ്റങ്ങളാണ്. പത്ത് വർഷം വരെയാണ് കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ