വൈകുന്നേരം 6.30ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്; വിചിത്ര സര്‍ക്കുലറുമായി മൈസൂരു സര്‍വകലാശാല

എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിവാദ സര്‍ക്കുലറുമായി മൈസൂരു സര്‍വകലാശാല
മൈസൂരു യൂണിവേഴ്‌സിറ്റി/ഫയല്‍ 
മൈസൂരു യൂണിവേഴ്‌സിറ്റി/ഫയല്‍ 


മൈസൂരു: എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിവാദ സര്‍ക്കുലറുമായി മൈസൂരു സര്‍വകലാശാല. മാനസ ഗംഗോത്രി ക്യാമ്പസില്‍ നിന്ന് പെണ്‍കുട്ടികള്‍ വൈകുന്നേരം 6.30ന് ശേഷം പുറത്തുപോകരുത് എന്നാണ് യൂണിവേഴ്‌സിറ്റി ഉത്തരവ്. കുക്കരഹള്ളി ലേക് ക്യാമ്പസിലേക്ക് വൈകുന്നേരം 6.30ന് ശേഷം പെണ്‍കുട്ടികള്‍ പ്രവേശിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് എന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. വൈകുന്നേരം ആറുമുതല്‍ രാത്രി 9മണിവരെ ക്യാമ്പസില്‍ കൂടുതല്‍ സുരക്ഷാ പട്രോളിങ് നടത്തുമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി രാത്രി ഏഴുമണിക്ക് ഒറ്റപ്പെട്ട സ്ഥലത്ത് പോകാന്‍ പാടില്ലായിരുന്നെന്ന കര്‍ണാടക ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. 

അതേസമയം, എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
തമിഴ്നാട്ടില്‍ വച്ചാണ്പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പറുകള്‍പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി.

മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്നാട്ടുകാരുനുമാണ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് മൈസൂരു പൊലീസിന്റ പ്രത്യേക സംഘം കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com